Tuesday 20 December 2011

പാഴ് നിലാവ് !!

നെഞ്ചിന്‍  കൂടിനുള്ളില്‍  ജീവന്റെ  മിടിപ്പ്  അവസാനിക്കുന്നതോടെ  .....
അവസാന ശ്വാസം  പുറത്തേയ്ക്ക്  പ്രവഹിക്കുന്നതോടെ  ....
ഊര്‍ജത്തിന്റെ  ഒരു സൂക്ഷ്മ കണിക  പോലും ....
ശരീരത്തില്‍   അവശേഷിക്കാത്ത  അവസ്ഥയില്‍  .......
പിന്നെ  ...ഒന്നുമില്ലാ  ..ഒന്നും  തന്നെയില്ലാ  .. ശൂന്യം  !!
ഇരുട്ടും  വെളിച്ചവുമില്ലാ  ..നിലാവും   നക്ഷത്രങ്ങളും   ഇല്ലാ   ..     

ആത്മാവ്  ..പുനര്‍ജ്ജന്മം  .മുന്ജന്മം  ..സുകൃതം  ..നരകം  ..സ്വര്‍ഗ്ഗം     
 മോക്ഷം   ...മുക്തി   ....പരലോകം  .. ഒന്നുമില്ലാ  ..

എല്ലാം മരണത്തെ  ഭയപ്പെടുന്ന  മനുഷ്യന്റെ  സങ്കല്പ  കണ്ടുപിടുത്തങ്ങള്‍  !!
മരണത്തോടെ  താന്‍ ഒടുങ്ങുന്നില്ലാ..എന്ന  ആശ്വാസം  കൊള്ളല്‍!
മറ്റേതെങ്കിലും  രൂപത്തില്‍  , ഭാവത്തില്‍  മരണശേഷവും    ...
തന്റെ  ജന്മത്തെ  നീട്ടികൊണ്ടുപോകാനുള്ള   ത്വര  !!!
മനുഷ്യബ്രെയിന്‍  എന്ന സൂപ്പര്‍  കമ്പ്യൂട്ടറിന്റെ     അതിര്  വിട്ട  arithmetics  !!!

നിസ്സഹായതകളുടെ    നീര്‍ചുഴിയില്‍  പെട്ട്  ഉഴലുന്നവര്‍ക്ക്.........
കനലെരിയുന്ന  മനസ്സുകളുടെ  ഉടമകള്‍ക്ക്   ............
കളങ്കവും  കാപട്യവും  കൈമുതല്‍   ആക്കിയവര്‍ക്ക് ........ ..
ചതിയും  വഞ്ചനയും  ശീലമാക്കിയവര്‍ക്ക് ....... ...
'അടുത്ത  ജന്മം '  എന്ന  കണ്ടുപിടുത്തത്തിലെയ്ക്ക്  ഒരു  പലായനം  !!! ....
ഹരിച്ചും  ഗുണിച്ചും പെരുക്കിയും ഇരിക്കാം  ..വേറെ  പണി   ഒന്നുമില്ലെങ്കില്‍   ..!

കോടാനുകോടി   വര്‍ഷങ്ങളിലൂടെ,  എന്തൊക്കെയോ  രാസ  പരിണാമങ്ങളിലൂടെ  .......
ആദ്യം  ഒരു  കോശം  , പിന്നെ  എണ്ണമറ്റ കോശങ്ങള്‍  .......
അനുനിമിഷം  പെരുകുന്ന  കോശങ്ങള്‍  വിവിധ  അനുപാതങ്ങളില്‍  ഒന്നായി   ......
 പ്രധാനവും  അപ്രധാനവും ആയ അവയവങ്ങള്‍  ആയി  .........
ഒടുവില്‍....ചെറുതും  വലുതുമായ  ശരീരങ്ങള്‍  ആയി .
എല്ലാ  കോശങ്ങളും  കൂടി  ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ച്‌...
'ജീവന്‍ '  എന്ന പ്രതിഭാസത്തെ ആ  ശരീരത്തില്‍   നിര്‍വഹിച്ച്....
അങ്ങനെ  കാലം  പോകവേ  ......
പ്രധാനപ്പെട്ടവര്‍ , ഒറ്റയ്ക്കോ  കൂട്ടമായോ വഴി  പിരിയവേ  ...
സ്തംഭിച്ചു  പോകുന്ന  ശരീരം  ....
കൂടുവിട്ടു ഇല്ലാതാകുന്ന  ജീവന്‍ !   ചേതനയറ്റ  ശരീരം ... 
കടലില്‍  അലിഞ്ഞില്ലാതാകുന്ന  ചാരം  ! വെറും  ചാരം!!!!!

പരലോകം  എന്ന  സ്വപ്നം  ! വെറും  സ്വപ്നം  !
സ്വപ്നം  കാണാന്‍  ഇഷ്ടപ്പെടുന്ന   വിഡ്ഢികോമരങ്ങള്‍  !
കൂഷ്മാണ്ട  വിഡ്ഢികള്‍   ...
താനും  പുഴുവും  തമ്മിലെ  അന്തരം  ഓര്‍ത്തു  അഭിമാനിക്കുന്നു  വൃഥാ....


 

  

Friday 11 November 2011

ആട്ടിന്‍തോലിട്ട ചെന്നായ്!

 കുട്ടിക്കാലത്ത്   എപ്പോഴോ  കേട്ട് , പിന്നെ മറന്നു  പോയ ഒരു  പ്രയോഗം  !               
                "ആട്ടിന്‍   തോലിട്ട  ചെന്നായ്  !''

അന്ന് , അതിന്റെ അര്ത്ഥം മനസ്സിലായിരുന്നില്ല !! സത്യം !!!!

ആടിന്റെ  തോല് ചെന്നായ് പൊളിച്ചു  എടുക്കുന്നത്   ഭാവനയില്‍  കണ്ടു  !!
മൊത്തം  ചോരയില്‍  കുളിച്ചു  നില്‍ക്കുന്ന  ആട് !!!!അയ്യോ  ! പാവം  !

ഈ തോല് എന്തിനാണ്  ചെന്നായയ്ക്ക്  എന്ന്  പിടി  കിട്ടിയില്ല !
ചോദിക്കാനോ  ,ഉത്തരം  പറഞ്ഞു തരാനോ സൌകര്യത്തിനു   ആരെയും 
കിട്ടാതിരുന്നത് കൊണ്ട് , ആ പ്രയോഗം  മനസ്സില്‍  നിന്ന് മാഞ്ഞു പോയി.
ഒരു പക്ഷെ ഈ പ്രയോഗംഅത്ര സാധാരണം  അല്ലാഞ്ഞതു കൊണ്ടുമാകാം , എങ്കിലും , ഇടയ്ക്കെപ്പോഴോ
സ്വയം വളര്‍ച്ച  എന്ന  പ്രക്രിയയില്‍ അതിന്റെ  പൊരുള്‍  ഉള്‍ക്കൊള്ളാന്‍   കഴിഞ്ഞു  !!
കാലം  എത്രയോ  കടന്നു  പോയി  .... ഇന്നിപ്പോള്‍  രാവിലെ  ദിനപത്രം  വായിക്കുമ്പോള്‍   തന്നെ ഈ  പ്രയോഗം  ഓര്‍മയില്‍ എത്തുന്നു  !
പത്രത്തിന്റെ  ഓരോ  പേജിലും  രണ്ടും  മൂന്നും  ചെന്നായ്ക്കള്‍  !

പത്രത്തിനു  വെളിയില്‍ വേറെയും  ! പോരെ ..
ചുമ്മാതല്ലാ  ഇപ്പൊ  ആരും ആടിനെ വളര്ത്താത്തത്‌ !
അപ്പൊ  പിന്നെ 
എങ്ങനെ മറക്കും 
പഴയകാല  പ്രയോഗങ്ങള്‍  !

 

Saturday 23 July 2011

സുന്ദരവിഡ്ഢികള്‍ !

               
' നിന്റെ   കണ്ണുകള്‍  സുന്ദരങ്ങള്‍  ആണ് '  എന്ന്  പുരുഷന്‍  സ്ത്രീയോട്   ! 
' നിന്റെ  മുടിയാണ്  എന്നെ  ഏറെ  ആകര്‍ഷിച്ചത് ' എന്ന്  അതേ പുരുഷന്‍  മറ്റൊരു  സ്ത്രീയോട് മറ്റൊരു  അവസരത്തില്‍  !
രണ്ടു   പ്രസ്താവനകളും  അയാളുടെ  ആത്മവഞ്ചനയുടെ  അടയാളങ്ങള്‍  ആവാം ..
അല്ലെങ്കില്‍  പിന്നെ  ...വെറുതെ  ..വെറുതെ  ഒരു  രസത്തിനു   വേണ്ടി മാത്രമാകാം  ..
കുറഞ്ഞ  പക്ഷം  പെണ്ണ്  എങ്ങനെ  പ്രതികരിക്കുന്നു  എന്നറിയാം  .
പിന്നെ  ഒത്തുകിട്ടിയാല്‍  ആ  ഒരു  ചരടില്‍  പിടിച്ചു  കയറാം  ..വെറുതെ ......പോയാല്‍  ഒരു വാക്ക്  ..കിട്ടിയാല്‍  .ഒരു  പെണ്ണ്  ......!
  ' when  a woman is not  beautiful people  always  say " you  have  lovely eyes , you have lovely hair" .....'
എന്താണീ  ' സൌന്ദര്യം ' എന്ന്  ആലോചിക്കുമ്പോള്‍  ഒക്കെയും  പെട്ടെന്ന്  nostalgic  ആ ആയി പോകുന്ന  അവസ്ഥ  ! .
സൌന്ദര്യം  ഓരോരുത്തര്‍ക്കും   ഓരോരോ  തരത്തില്‍  !
ഒരാള്‍ക്ക്  സുന്ദരമെന്നു  തോന്നുന്നത്  മറ്റൊരാള്‍ക്ക് അങ്ങനെ   തോന്നണം   എന്നുമില്ലാ  
സൌന്ദര്യം  എക്കാലവും  സന്തോഷദായകം തന്നെ   ..
 അല്ലാ  എന്ന്  പറയുന്നത് ഈ  പ്രകൃതിയെ  തന്നെ  അവഗണിക്കല്‍  ആകാം  .
 അങ്ങനെ ....... 
 ഓര്‍ത്തോര്‍ത്തു  ചെന്ന് നില്‍ക്കുന്നത്,  തനി  ഗ്രാമത്തില്‍  ചിലവഴിച്ച  എന്റെ  ബാല്യത്തിലും  .!
ഞാന്‍  'അമ്മ ' എന്ന്  വിളിച്ചു  ശീലിച്ചത്  എന്റെ  അമ്മയുടെ  അമ്മയെ  ആണ്..അതായത്  അമ്മമ്മ    !
എന്റെ  അമ്മയുടെ   ഇളയമ്മയെ  'ഇളയമ്മ'  എന്നും  വിളിച്ചു  .
എന്റെ സ്വന്തം അമ്മയെ  ഞാന്‍ കൂടുതലും  കണ്ടിരുന്നത്‌  മുഷിഞ്ഞ  വേഷത്തില്‍  ആയിരുന്നു  ..എപ്പൊഴും  അടുക്കള ജോലിയില്‍  ..!
എന്നാല്‍ ' അമ്മമ്മ   '  എപ്പൊഴും തൂ  വെള്ള  വേഷത്തില്‍  ..കൂടുതലും ഭക്തിയിലും പ്രാര്‍ത്ഥനകളിലും മുഴുകി  .കഴിഞ്ഞു  .... ..
അവര്‍  കുട്ടികളെ  സ്നേഹിച്ചിരുന്നു  ... പക്ഷെ  ചില്ലറ നിഷ്ഠകള്‍ ഒക്കെ  ഉണ്ടായിരുന്നു  ..
പൂജാ പാത്രങ്ങള്‍  തൊട്ടു  കൂടാ  ..സന്ധ്യയ്ക്ക്  എല്ലാ  കുട്ടികളും  നിര്‍ബന്ധമായും  പ്രാര്‍ത്ഥിക്കണം 
അമ്മമ്മയുടെ    വസ്ത്രം തൊട്ടു  വൃത്തികേടാക്കരുത് ..കിടക്കയില്‍  ചാടിക്കയറാന്‍  പാടില്ലാ  ..
വലിയവര്‍  സംസാരിക്കുന്നിടത്ത്  ചെന്ന് കൂടാ  ..  
 അങ്ങനെ, ഒരു  അഞ്ചോ  ആറൊ വയസ്സ്   മാത്രമുണ്ടായിരുന്ന  എനിക്ക്  ദഹിക്കാന്‍ 
പറ്റാത്ത  കാര്യങ്ങള്‍  ! ആണ്കുട്ടികളോട്  പ്രത്യേക  സ്നേഹം  പ്രകടമായ  രീതിയില്‍ തന്നെ കാണിച്ചിരുന്ന  ആ  'അമ്മമ്മ ' കാഴ്ചയില്‍, പണ്ടെന്നോ  താന്‍  സുന്ദരിയായിരുന്നു  എന്ന്  തോന്നിപ്പിക്കുകയും  ചെയ്തിരുന്നു . 
തടി  കൊണ്ട്  ഉണ്ടാക്കിയ  പിത്തള  പിടികള്‍  ഉള്ള 
മനോഹരമായ    ഒരു  പെട്ടി  അമ്മമ്മയ്ക്ക്  സ്വന്തം  ആയി  ഉണ്ടായിരുന്നു  ..അത്  തുറന്നു  കാണുക എന്നത്  എനിക്ക്  വളരെ ഇഷ്ടമുള്ള  കാര്യമായിരുന്നു  ..പട്ടു  പോലത്തെ  തുണികള്‍  ...ഉണങ്ങിയ  കൈതപൂവിന്റെ  അവശേഷിപ്പുകള്‍ .. രണ്ടു  മടക്കിന്റെ 
സ്വര്‍ണ  മണിമാല   ...പിന്നെ  ഒരു  പ്രത്യേക  അറയില്‍  .സൂക്ഷിച്ചിരിക്കുന്ന  നീണ്ട  പിച്ചാത്തി തുടങ്ങി  പല  വസ്തുക്കള്‍  ആ  പെട്ടിയില്‍  ഉണ്ടാവും  !! ..
വിശേഷാവസരങ്ങളില്‍ വിരുന്നുകാര്‍ക്ക്   വേണ്ടി  മാമ്പഴം  പൂളാനും മറ്റും  പുറത്തെടുക്കുന്ന  ആ  കത്തി  കുട്ടികള്‍  തൊടാന്‍  പാടില്ലത്രേ  ..കൈ  മുറിയും  പോല്‍ ! കത്തി  പോയിട്ട്  ആ  തുണികള്‍ പോലും  ഒന്ന്  തൊടാന്‍ പറ്റുന്ന  അകലത്തില്‍  അമ്മമ്മ    ആരെയും  നിര്‍ത്തില്ലാ..
 ശേഷം  പെട്ടി അടയ്ക്കുമ്പോള്‍    അന്തരീക്ഷത്തില്‍ 
 അവശേഷിക്കുന്ന  ആ  സുഗന്ധം  എന്നില്‍  എല്ലായ്പ്പോഴും  ഒരു  നഷ്ടബോധം  ഉണ്ടാക്കിയിരുന്നു   
  അക്കാലത്ത്  , മറ്റൊരു  ദേശത്ത്  താമസിച്ചിരുന്ന  ഇളയമ്മയെ   സന്ദര്‍ശിക്കാന്‍ ഇടയ്ക്ക് ഞങ്ങള്‍   എന്റെ സ്വന്തം  അമ്മയോടൊപ്പം   പോകുമായിരുന്നു  .
കുട്ടികളെ  കണ്ടാല്‍  പിന്നെ  ഇളയമ്മയ്ക്ക്  ഇരിക്ക പൊറുതിയില്ല..
സൂക്ഷിച്ചു വെച്ചിരിക്കുന്ന  അവലൂസ്‌ഉണ്ട, എള്ളുണ്ട  ഇവയൊക്കെ  നിരത്തും  പിന്നെ  ആരെയെങ്കിലും  പറഞ്ഞു  കടയിലേയ്ക്ക് വിടും  ..ബാക്കി  പലഹാരങ്ങള്‍  വാങ്ങാന്‍ ..എന്നിട്ട്  ഉച്ചത്തില്‍  വിളിച്ചുപറയും  ..'എടാ  ഒരു  സൈക്കിള്‍  എടുത്തു  വേഗം  പൊയ് വരണം ' ..അതിനിടയില്‍  നിര്‍ബന്ധിച്ചു  ചായ   കുടിപ്പിക്കും  .
കുട്ടികള്‍ക്ക് കൂടുതല്‍  പാല്‍  ചേര്‍ത്ത  സ്പെഷ്യല്‍  ചായ  !!! തിരിച്ചു  പോരുമ്പോള്‍  പടിയും  കടന്നു  കുറെ ദൂരം  ഒപ്പം  നടക്കും  ..
അങ്ങനെയിരിക്കെ , ഒരു നാള്‍ ..... എന്റെ  ഓര്‍മയില്‍  ആദ്യമായും  അവസാനമായും  ..ഇളയമ്മ  ഞങ്ങളുടെ  വീട്ടില്‍  വിരുന്നു  വന്നു  !
അന്നത്തെ     ഇളയമ്മയുടെ  രൂപഭാവങ്ങള്‍  ...വര്‍ഷങ്ങള്‍  എത്രയോ  കഴിഞ്ഞിട്ടും  മനസ്സില്‍  മായാതെ  നില്‍ക്കുന്നു  ..
..കടുംപച്ച  നിറത്തില്‍  പുള്ളികളോട്  കൂടിയ  ബ്ലൌസും 
കോടി  മുണ്ടും  നേരിയതും  വേഷം  ..  തനി  കറുപ്പ്  നിറമാര്‍ന്ന  അവരുടെ  ശരീരത്തില്‍  ഒരു  നേര്‍ത്ത  സ്വര്‍ണമാല  തിളങ്ങുന്നു.. അതില്‍ ഇളകിക്കളിക്കുന്ന  താലി !! ..  ..വെറ്റിലക്കറ പിടിച്ച  നീളം  കൂടിയ  പല്ലുകള്‍ ഏറിയ പങ്കും  വായ്ക്കു  പുറത്തു തന്നെ  .. ..പല്ലുകള്‍ക്കിടയില്‍,   വലിയ  വിടവുകള്‍ .. ..നഗ്നമായ  പാദങ്ങള്‍ അഴുക്കു  പുരണ്ടതും,  ഉപ്പൂറ്റി വരണ്ടു കീറിയതും  .
പോരാത്തതിന്  ഒരുകാലില്‍  ചെറിയ  മന്ത്   !!
ഞാന്നു  കിടക്കുന്ന  ചെവിയില്‍ വലിയ  കിഴുത്തകള്‍..പണ്ടെന്നോ  ധരിച്ച  കര്‍ണാഭരണത്തിന്റെ   ബാക്കിപത്രം  !
വെറ്റില മുറുക്കി  വായിലിട്ടു  നിന്ന് , വര്‍ത്തമാനം  പറയുമ്പോള്‍   
ചുവന്ന  തുപ്പല്‍  പുറത്തേയ്ക്ക്  തെറിക്കുന്നതു  ഞാന്‍  നോക്കി നിന്നിട്ടുണ്ട്  ..കൌതുകപൂര്‍വ്വം  !
ഇളയമ്മ  കസേരയില്‍  ഇരിക്കാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല  .. ഇതറിയാവുന്ന  അമ്മമ്മ    കുട്ടികളെ  ഒന്നും  തൊടീക്കാതെ  ഭദ്രമായി  സൂക്ഷിച്ചിരിക്കുന്ന   മെത്തപ്പായ എടുത്തു  വിരിച്ചു...  ഇളയമ്മയ്ക്ക്   ഇരിക്കാന്‍  ..!! ഇരിക്കാത്ത  താമസം, അവര്‍ 
ആണ്‍ പെണ്‍ ഭേദമില്ലാതെ  ഞങ്ങള്‍ കുട്ടികളെ പിടിച്ചു ആ  പായയില്‍  അടുത്തിരുത്തി  ,  തടകലും താലോലിക്കലും ഒക്കെ  ചെയ്തുകൊണ്ട്  എന്റെ അമ്മയോട്  നാട്ടു വര്‍ത്തമാനം പറഞ്ഞു    ..വെണ്ണയുടെ  നിറത്തില്‍, മിനുസവും  പതുപതുപ്പുമുള്ള  ആ  പായയില്‍ കിടന്നു  അതിന്റെ  ആ  പ്രത്യേക ഗന്ധം ആസ്വദിക്കാനുള്ള  എന്റെ മോഹം ഞാന്‍ സാധിച്ചെടുത്തത്   ആ  പായയില്‍  കിടന്നു  ഉരുണ്ടു  കൊണ്ടായിരുന്നു  
 ഇളയമ്മ തിരിച്ചു  യാത്രയാകുമ്പോള്‍ കൈവെള്ളയില്‍  വെച്ചുതന്ന ആ   വെള്ളിനാണയം  ആണ് ഓര്‍മയില്‍ എനിക്ക്  പണത്തിന്റെ  രൂപത്തില്‍   ആദ്യം  കിട്ടുന്ന  സമ്മാനം !!
ഇളയമ്മ  പടി  ഇറങ്ങേണ്ട  താമസം  ..ആ  പായ  അമ്മമ്മ    കൊട്ടികുടഞ്ഞെടുത്ത്  തെറുത്ത് വെച്ച്  കളഞ്ഞു   !
എന്നിട്ട്  ആ  നാണയവും  മേടിച്ചു  വെച്ചു... അല്ലെങ്കില്‍  കളഞ്ഞു പോകും പോല്‍   ..
പിന്നെ , പറഞ്ഞത്  മുഴുവന്‍    ഇളയമ്മയുടെ  കുറ്റങ്ങള്‍ ആയിരുന്നു   ..പ്രതേകിച്ചു  അവരുടെ
സൌന്ദര്യം  ഇല്ലായ്മയെപറ്റി  ..ആ കോന്തപല്ലുകള്‍  എടുത്തു  വര്‍ണിക്കപ്പെട്ടു  .
കുട്ടികളെ  വശീകരിക്കുന്നു  ..കാശുകൊടുത്ത്  ചീത്തയാക്കുന്നു... അങ്ങനെ  അങ്ങനെ ..ഒരുപാട്  കുറ്റങ്ങള്‍.അടക്കമില്ലാത്ത  ശബ്ദമാണ്  പോലും  ആ ഇളയ മ്മയ്ക്ക്  ....സ്ത്രീത്വമില്ലായ്മ  !!!!!!
പക്ഷെ , ..പാറയുടെ  മേല്‍   ചിരട്ട  കൊണ്ട്  ഉരയ്ക്കുന്നത്‌ പോലെയുള്ള  ആ  കറകറ ശബ്ദം 
 " എടാ  കുഞ്ഞേ  "  എന്ന സ്നേഹമസൃണമായ 
വിളിയുടെ  രൂപത്തില്‍  എന്റെ ചെവികളില്‍ ഇപ്പോഴും  അലയടിക്കുന്നു ..പെണ്‍കുട്ടികളെ  'എടാ' എന്ന് മാത്രം  വിളിക്കുന്ന  ഒരു ഇളയമ്മ !  
അധിക  നാള്‍  കഴിയുംമുന്പേ  അസുഖ ബാധിതയായി  ഇളയമ്മ  അന്തരിച്ചു  ..
ദേഹം  കത്തിച്ചു  അടക്കിയ  സ്ഥലത്ത്  മണ്ണ്  പൊക്കി  തൈ നട്ടിരിക്കുന്നു  ..!
വര്‍ഷങ്ങള്‍  നിരവധി  കടന്നു പോയി  ..
പക്ഷെ ഇന്നും  ..ആ മണല്‍ കൂനയ്ക്ക്  മുന്‍പില്‍  എത്തിയാല്‍  .. കടും പച്ച  നിറത്തില്‍  പുള്ളികള്‍  ഉള്ള  ബ്ലൌസും  കോടി മുണ്ടും   ധരിച്ച ഇളയമ്മ  നീളമേറിയ  പല്ലുകള്‍ 
പുറത്ത്  കാണിച്ചു  വായ  തുറന്നു വെച്ചു മണല്‍  കൂനയ്ക്ക്  അടിയില്‍ ഉറങ്ങുകയാണ്‌ 
 എന്ന്  വിശ്വസിക്കാനാണ്  എനിക്ക്   ഇഷ്ടം
ആ ഉറക്കത്തിലും  ഇളയമ്മ " എടാ  കുഞ്ഞേ " എന്ന്  വിളിക്കുന്നുണ്ടോ  ..???
ഉണ്ട്  ...അത് കൊണ്ടാവണം  അവര്‍  ഏറെ  സുന്ദരിയായി  എനിക്ക്  അനുഭവപ്പെടുന്നത്... 
ഇട്ടാ  വട്ടത്തിലുള്ള  എന്റെ മുറ്റത്ത്‌ നില്‍ക്കുന്ന  പൂക്കള്‍  എന്നെ  തലയാട്ടി  വിളിച്ചില്ലെങ്കില്‍ ..
അവര്‍ എന്നോട്  കിന്നാരം  പറഞ്ഞില്ലെങ്കില്‍  , പരാതികള്‍  പറഞ്ഞില്ലെങ്കില്‍  '.............
ഈ  പൂക്കള്‍  സുന്ദരങ്ങള്‍  ആണ്  എന്ന്  എനിക്ക്  എങ്ങനെ  പറയാന്‍  ആവും .????

Saturday 16 July 2011

പൈതൃകവും ചുമന്ന് ....ഒരു 'അച്ഛന്‍'

                                 ....
  
 ഒരു  സ്കൂള്‍  അവധിക്കാലത്ത് ,   പതിവ്  പോലെ  ട്രെയിനില്‍  കയറിയതാണ് .ഇടദിവസമായത് കൊണ്ടാവാം  തിരക്ക്  നന്നേ  കുറവ് വണ്ടി  ആലുവയില്‍  നിര്‍ത്തി  ..ഒരു കുടുംബം   ട്രെയിനിലെയ്ക്ക് കയറുന്നത്  കൌതുകത്തോടെ നോക്കി  ഇരുന്നു  ..40 നു  അടുത്ത്  പ്രായം  വരുന്ന  അച്ഛന്‍,അമ്മ  3 കുട്ടികള്‍ .    കാഴ്ചയില്‍   ഏകദേശം  12 ,10, 8 പ്രായം  .ഏറ്റവും  ഇളയത് മാത്രം ആണ്‍കുട്ടി  ..ആരവത്തോടെ  അകത്തുകയറിയ  കുട്ടികള്‍  ജനാലയ്ക്കടുത്ത  സീറ്റുകള്‍ക്ക്  വേണ്ടി  അങ്ങോട്ടും  ഇങ്ങോട്ടും  പായുന്നു  ..എനിക്ക്  അഭിമുഖമായി അച്ഛനും അമ്മയും  ഇരുന്നു  ..ബഹളം  വെയ്ക്കുന്ന  കുട്ടികളില്‍  പെണ്‍കുട്ടികളെ  മാത്രം  അച്ഛന്‍ കൂടെക്കൂടെ  ശാസിക്കുന്നു  ..ആണ്‍കുട്ടി  ഇടയ്ക്കിടെ  മാതാപിതാക്കളുടെ  മടിയില്‍  ചാടിക്കയറുന്നു!!അവര്‍  അവനെ വാത്സല്യത്തോടെ  തലോടുന്നു  ..മൊത്തത്തില്‍ പറഞ്ഞാല്‍ , വണ്ടി  നീങ്ങാന്‍  തുടങ്ങിയപ്പോഴേയ്ക്കും  .ഞങ്ങള്‍  ഇരുന്ന  compartment നു പുതുജീവന്‍  വെച്ച  പോലെ !
എങ്കിലും   മ്ലാനവദനയായ  അമ്മ  ഒരു ചോദ്യചിന്നം മനസ്സില്‍  ഉയര്‍ത്തി  .. ..
 പിന്നീടുള്ള    കുട്ടികളുടെ കലപില  സംഭാഷണങ്ങളില്‍   നിന്ന്   മനസ്സിലായത്‌     കുടുംബം  ഒരു പിക്നിക്‌  പരിപാടിയില്‍  ആണെന്നാണ്‌  
ആശ്ചര്യവും  ഒപ്പം  സന്തോഷവും  തോന്നി..കാഴ്ചയില്‍, ശരാശരിയില്‍  താഴ്ന്ന  സാന്മ്പതികസ്ഥിതി  വിളിച്ചോതുന്ന  ഒരു  ചെറിയ  കുടുംബം !
അവധിക്കാലത്ത്‌  കുട്ടികളെ  ഊട്ടിയില്‍  കൊണ്ടുപോകാന്‍ , അയാള്‍   നേരത്തെ  , വളരെ  കരുതലോടെ  പണം  സ്വരുക്കൂട്ടി  വെച്ചിരിക്കണം  എന്ന്  ചിന്തിച്ചപ്പോള്‍  അയാളോട്  എനിക്ക്  ബഹുമാനം  തന്നെ  തോന്നി! 
  കുട്ടികള്‍  തികഞ്ഞ ഉത്സാഹത്തില്‍..അച്ഛന്‍ ഗൌരവത്തില്‍  ..അമ്മ  മാത്രം ... മറ്റെവിടെയോ  ആണെന്ന്  തോന്നി ....
എല്ലാം  ശ്രദ്ധിച്ചു  വീക്ഷിച്ചിരുന്ന 
ഞാന്‍ മറ്റേതോ  ലോകത്തിലേക്ക്‌  പോയപലെ  ..
.ബാല്യം  ..കൌമാരം  ..ഏറെ  കൊതിച്ച  യാത്രകള്‍.. ..ലോകം  കാണാനുള്ള  മോഹം..
ഒന്നും നടന്നില്ല  ..സാരമില്ലന്നു  സ്വയം  ആശ്വസിച്ചു   ..
ഇത്തിരി  വട്ടത്തില്‍  ആണെങ്കിലും  ...ഇവിടെയും  ഏറെ  കാഴ്ചകള്‍  എന്റെ മുന്നില്‍  ഉണ്ട്  ..ഇവിടിരുന്നും  പലതും  നേടാം  ..നേടിയിട്ടുമുണ്ട്...
ലോകം  ഇന്ന്  വിരല്‍ തുമ്പില്‍  പിന്നെന്താ ...!!!
 പെട്ടെന്ന്  compartment  ഒന്ന്  നിശബ്ദമായോ   ? പകരം  മറ്റു  ചില  ശബ്ദങ്ങള്‍  ..അനക്കങ്ങള്‍  ..
ടിക്കറ്റ്‌  പരിശോധനയ്ക്ക്   എത്തിയവര്‍ അധികാര  സ്വരത്തില്‍   ! TTR ...എല്ലാവരും ടിക്കറ്റ്‌ പുറത്തെടുത്തു  ..
കുട്ടികള്‍ക്ക്  ടിക്കറ്റ്‌  ഇല്ലാ..?? .വേണ്ടല്ലോ  എന്ന്  അച്ഛന്‍  ...അമ്മയുടെ  മുഖത്ത്  കൂടുതല്‍  ദീനത  ..കുട്ടികള്‍  പെട്ടെന്ന്  നിശബ്ദരായി  ..
മാതാപിതാക്കളുടെ   tickets  ചോദിച്ചപ്പോള്‍  അതും  ഇല്ലാ.... compartment  ല്‍ പൊടുന്നനെ , മാറിയ  അന്തരീക്ഷം  എന്നെയും  
വിഷമത്തില്‍   ആക്കി  ...റെയില്‍വേ  ഉദ്യോഗസഥര്‍ക്ക്  ഒട്ടും  പിടിക്കാഞ്ഞത്‌ ടിക്കറ്റ്‌ ഇല്ലാത്തതിനേക്കാള്‍  , കുടുംബം മൊത്തം  sleeper  
ക്ലാസ്സില്‍  കയറികളഞ്ഞു എന്നതാണ്  ..പോരാത്തതിന്  തര്‍ക്കിക്കാനും  നില്‍ക്കുന്നു.!.അവര്‍  രസീത്  ബുക്ക്‌  പുറത്തെടുത്തു  .പക്ഷെ  .
 ഫൈന്‍  സഹിതം, കുടുംബം  ഇപ്പോള്‍  അടയ്ക്കെണ്ടുന്ന  വലിയ   തുക  അയാളുടെ   കൈയില്‍  ഇല്ലാത്രേ  !.. വാഗ്വാദങ്ങള്‍ കഴിഞ്ഞു  ..ഒടുവില്‍  സഹയാത്രികരുടെ സൌമനസ്യപൂര്‍ണമായ  ഇടപെടലില്‍  കാര്യങ്ങള്‍  ഒതുക്കി  തീര്‍ത്തു..അതായത്  ഒന്നുകില്‍  , ജനറല്‍  compartmentileyk  മാറുക  എന്നിട്ട്   ടിക്കറ്റ്‌ എടുക്കുക.. അല്ലെങ്കില്‍  അടുത്ത  സ്റ്റേഷനില്‍   ഇറങ്ങുക....രണ്ടാമത്തെ   option     സ്വീകരിച്ച  കുടുംബം  യാത്ര  തുടര്‍ന്നു  ..TTR  അടുത്ത   ബോഗിയിലേയ്ക്കു  നീങ്ങി  ...
എല്ലാവരും  സഹതാപത്തോടെ  നോക്കിയിരിക്കെ  കുട്ടികള്‍  കളി  തുടര്‍ന്നു...വണ്ടി  തൃശ്ശിവപേരൂര്‍   
എത്താന്‍  പോകുന്നു  ..നമ്മുടെ  ' അച്ഛന്‍ ' ഒന്ന്  അനങ്ങി  ഇരുന്നിട്ട്   കുട്ടികളോടെ  ഇറങ്ങാന്‍  തയ്യാറാവാന്‍  ആവശ്യപ്പെട്ടു  ..
വണ്ടി  സ്പീഡ്  കുറയ്ക്കുന്നു  ..പെട്ടെന്ന്  അയാളുടെ  ഭാവം മാറി  !!!!!! അതാ   മറ്റൊരു  'അച്ഛന്‍'  !!   pockettil കൈ  ഇട്ടു  ഒരു  കൊച്ചു ഡയറി പുറത്തെടുത്തു  ..അതിനുള്ളില്‍ നിന്ന്   ഏതാനും   നൂറിന്റെ  നോട്ടുകള്‍  .മൂന്നു..  നാല്   അഞ്ഞൂറിന്റെയും   പുറത്തെടുത്തു.
 എന്നിട്ട്  ,വിളറി  നില്‍ക്കുന്ന  സഹയാത്രികരോട്‌  പറയുന്നു.." എന്റെ കൈയില്‍  പണം  ഉണ്ട്  ..ഞാന്‍ കുട്ടികളെയും കൊണ്ട്  ഊട്ടിക്കു പോകുന്നു!  ഇവറ്റകള്‍  എല്ലാം  വെറും തട്ടിപ്പ്  !!!! രാവിലെ  ഇറങ്ങും ....കഴുത്തില്‍  ഒരു   കയറില്‍  പേരും  കെട്ടും  .പിന്നെ  രസീത്  കുറ്റി..അതുകിട്ടാനാണോ  പാട് !
അതൊക്കെ  കുന്നംകുളത്തെ  press  ല്‍ ചെയ്യും  !!ഞാന്‍  ഒറ്റ  നയാപൈസ  അങ്ങനെ  കൊടുക്കില്ലാ  .."
അന്തം  വിട്ടുപോയ   ഞങ്ങളുടെ  മുന്നിലൂടെ   കുട്ടികളെയും കൊണ്ട്  അയാള്‍  ഇറങ്ങി ..അനന്തരം ,  ഒരു അവശയെ പോലെ  പിന്നാലെ 
നീങ്ങിയ  ഭാര്യയോടു  ഇങ്ങനെ  ആക്രോശിച്ചു  ..." ഇറങ്ങി വാടീ  നായിന്റെ......"
 
ഇതും  ഒരു അച്ഛന്‍  ! എന്ന്  ഞാന്‍ സമാധാനിക്കാന്‍  ശ്രമിച്ചു  ..അയാള്‍ക്കും  ഉണ്ടാവും  ഒരു  അച്ഛന്‍  ..അതോ  ഒന്നില്‍ കൂടുതല്‍  അച്ഛന്‍മാര്‍  ഉണ്ടാവുമോ അയാള്‍ക്ക്   എന്ന്  സഹയാത്രികര്‍ക്ക്  സന്ദേഹം  !!!
.. 
 
 
 

Friday 15 July 2011

പ്രണയാര്‍ദ്രമായ് ......

      പ്രണയാര്‍ദ്രമായ്  ......
 മരണം   ..ഏവര്‍ക്കും  അവകാശപ്പെട്ടത്   !
    സോപ്പ് കുമിളകള്‍  പോലെ  ജീവിതങ്ങള്‍...എപ്പോ  വേണമെങ്കിലും   പൊട്ടി പോകാം   
. ..അര്‍ഹത  ഉണ്ടെങ്കിലും  ഇല്ലെങ്കിലും  ...ശാന്തമായ  ഒരു " exit  " ...

     അത്  ആരാണ്       ആഗ്രഹിക്കാത്തത്  ..ഒരു  മയില്‍‌പീലി  സ്പര്‍ശം 
     പോലെ  മരണം  ...പ്രണയാര്ദ്രമായ്  ...എവിടെയോ  ഉണ്ടെന്ന  തോന്നല്‍  അല്ലെ  നല്ലത്     ...
     പക്ഷെ   എന്തോ  ബാക്കി  വെച്ചത്  പോലെ...
     കണ്ടതും  കേട്ടതും  പിന്നെ  കൊണ്ടതും  ..

ഒരു വാചകത്തില്‍  പറഞ്ഞാല്‍ അതിങ്ങനെയാണ്   ...... .നമുക്ക്  ചുറ്റും .ഓരോത്തരും  ഓരോന്ന്  വിചാരിക്കുന്നു  ചിന്തിക്കുന്നു    പദ്ധതികള്‍  തയ്യാറാക്കുന്നു  പിന്നെ    ..എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു  . കൂട്ടത്തില്‍  പെട്ട്  ഉഴലുക തലേവര  !
രണ്ടു  ആളുകള്‍   ചിന്തിക്കുന്നതും    പ്രവര്‍ത്തിക്കുന്നതും  ...അവര്‍  അടുത്ത  സുഹൃത്തുക്കള്‍ , അല്ലെങ്കില്‍  അകന്ന    ബന്ധുക്കള്‍ തന്നെ   ആവട്ടെ ... ഒരു  പക്ഷെ  ഒരേ  രീതിയില്‍  ആണെങ്കില്‍   ലക്‌ഷ്യം  എന്ത് തന്നെയാണെങ്കിലും  ,ദിവസങ്ങള്‍  അല്ലെങ്കില്‍  ഏതാനും  ആഴ്ചകള്‍  മതിയാവും  കാര്യവിജയത്ത്തിനു  ! എന്തിനു  വര്‍ഷങ്ങള്‍  പാഴാക്കണം ?
പരിധികളില്ലത്ത്ത  സൌഹൃദങ്ങളുടെ  ഈ  ആധുനിക  കാലത്ത്  ഓരോരുത്തര്‍ക്കും  അവരവരുടെ  സീമകള്‍  തീരുമാനിക്കമെന്നിരിക്കെ  പൊരുത്തക്കേടുകള്‍  സ്വാഭാവികം  മാത്രം    ..
ഒരു  വ്യക്ത്തിക്ക്  മറ്റൊരാളിനെ  അല്പം  ഭേദപ്പെട്ട  രീതിയില്‍  മനസ്സിലാക്കണമെങ്കില്‍  ചുരുങ്ങിയത്  രണ്ടു  വര്ഷം വേണമെന്ന്  വിദഗ്ധര്‍  പറയുന്നു !  ..ചില്ലറകള്‍  കൂട്ടി  വെയ്ക്കുന്നത്  പോലെ  അവിടുന്നും  ഇവിടുന്നും  ഓരോന്നു  നമ്മള്‍  കൂട്ടിവെയ്ക്കുക  .പിന്നെ  എല്ലാം   കൂടി
കൂട്ടി വായിക്കാന്‍  ഒരു  പാഴല്ലാത്ത ശ്രമം   ...അത്രയേ  വേണ്ടു.ഈ  രണ്ടു  വര്ഷം  കൊണ്ട്  !!..

 ..
 ...  ..
ആരോ  പാതി  കണ്ടു പിടിച്ചു  ..അതില്‍  പാതി  വ്യാഖ്യാനിച്ചു  വെച്ചിരിക്കുന്ന  astrology  എന്ന ശാസ്ത്ര  ശാഖയെ സ്വയം    അപഗ്രഥനം   ചെയത്  ഒടുവില്‍....കുറെ  കാല്‍  വട്ടന്‍,അരവട്ടന്‍  ,പിന്നെ  മുഴു വട്ടന്മാരും  ! പൊരുള്‍  അറിയാതെ  പോകുന്ന  സ്നേഹമന്ത്രങ്ങള്‍ അവരുടെ 
  ചെവിക്ക്  ചുറ്റും വണ്ടുകളായ്‌ മൂളി  പറക്കുന്നു   !

ഏറിയും  കുറഞ്ഞും  തോതുകളില്‍  ,മോഹങ്ങളും   മോഹഭംഗങ്ങളും    ഇല്ലാത്ത   ജീവിതമില്ലാ .. ഈ  ഭൂമിയില്‍.........ആണിനും  പെണ്ണിനും......
 അതില്‍ പലതും വെറും  താല്കാലികവും ആവാം  ..
.അപൂര്‍വ്വം  ചിലപ്പോള്‍  അത് തൂകിപോയെന്നിരിക്കും..പരപ്രേരണയാല്‍  ..
പക്ഷെ  സ്ഥായിയായി  മനസ്സില്‍  വേരുകള്‍  പായിക്കപ്പെട്ടതൊന്നും  ഈ  തൂകി പോക്കില്‍ ഒലിച്ച്  പോകുന്നില്ല  .!.

ഒരിക്കലും ഒന്നിനും   കടപുഴക്കാന്‍  പറ്റാത്തതാണ്  സ്നേഹം .....അത്  യഥാര്‍ത്ഥ  സ്നേഹമാണെങ്കില്‍  മാത്രം  ...... 
അറിഞ്ഞും  അറിയാതെയും ആത്യന്തികമായി    നാമൊക്കെ  പായുന്നതും  അത്തരമൊരു   സ്നേഹത്തിനു   പിന്നാലെ യല്ലേ  ?
പക്ഷെ  അവരവരുടെ അന്നേരത്തെ    ആവശ്യങ്ങള്‍   അനുസരിച്ച്  സ്നേഹത്തെ  വ്യാഖ്യാനിക്കുന്ന  മനുഷ്യര്‍  ആകുന്നു നാം പലപ്പോഴും  .. ..
തിരിച്ചറിവുകള്‍  ..പലര്‍ക്ക്  പല  കാലങ്ങളില്‍  ..അത്രേയുള്ളൂ   ..  
'
വിശ്വസ്തത '  എന്നതും  ഒരു  സമാന  പദം...പക്ഷെ  നിഖണ്ടുവില്‍  അര്‍ത്ഥമില്ലതായോ....?.
സ്വന്തം  dictionary     ഉണ്ടാക്കാനുള്ള  തത്രപ്പാടില്‍  ആണോ  നാം  എന്ന്  ചിലപ്പോള്‍  തോന്നിപോകുന്നു     ..
 ഒളി  ക്യാമറകളുടെ  അനന്ത സാധ്യതകളില്‍  തിരയുന്നവരും   നാളെ  അവകാശപ്പെടും  ..i'm honest  എന്ന്   .
ഒരു നാള്‍  ,honesty = cheating  എന്ന്  അര്‍ത്ഥം മാറി  കൂടായ്കയില്ല  .. !
ശൂന്യതയില്‍  വേരുകള്‍  ......അതെങ്ങനെ  പിഴുതു  മാറ്റാന്‍   ?????? ..
                       

 

Tuesday 21 June 2011

ശ്വാവ് .......

വളര്‍ത്തു  മൃഗങ്ങളില്‍  ഒന്നാമന്‍  ...ലോകമൊട്ടാകെ...
എന്തെല്ലാം  പെരുമകള്‍  ആണ്  ....
വിശ്വസ്ഥന്‍,   സ്നേഹസമ്പന്നന്‍ ,വീടുസൂക്ഷിപ്പുകാരന്‍  ,
സ്നേഹം  പ്രകടിപ്പിക്കുവാന്‍  ഏറ്റം  നന്നായി  അറിയാവുന്ന  ജീവി...
ഇതിലൊക്കെ  ഉപരിയായി..
എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഒരു  നായയെ   ഉപയോഗപ്പെടുത്താവുന്നത്  !കള്ളനെയും   കൊലപാതകിയെയും    മണത്ത്  പിടിക്കാന്‍  
മറ്റാര്‍ക്ക്  ആണ് കഴിയുക  ? 
കൊച്ചമ്മമാരുടെ  വിരലില്‍  തൂങ്ങി  നടക്കാനും ,
dog show യിലും  മറ്റും  അവര്‍ക്കായി  സമ്മാനങ്ങള്‍  മേടിച്ച്ചെടുക്കാനും  
ഇവിടെ  വേറെ  ആരുണ്ട്  ?
നായ,  യജമാനന്റെയും  കുടുംബത്തിന്റെയും സംരക്ഷണം 
സ്വന്തം  ജീവന്‍  പണയം  വെച്ച്  പോലും ഏറ്റെടുത്ത  ഒരുപാട്  സംഭവങ്ങള്‍  ഉണ്ട് ..
വിശ്വസ്തതയുടെ  കാര്യത്തില്‍  തന്നെ  വെല്ലാന്‍  ഇവിടെ ആരുമില്ല  ..
എന്ന്  പറഞ്ഞുകൊണ്ട് തല  ഉയര്‍ത്തി  പിടിച്ചു  നില്ക്കാന്‍ 
 മറ്റു   ആര്‍ക്കു  പറ്റും ?

എല്ലാ  ശ്വാനന്മാരും  പക്ഷെ  ഒരേ  ഇനമല്ല  ..
ചില ഇനങ്ങള്‍ക്ക്   സ്റ്റാറ്റസ്  അല്പം  കൂടുതല്‍  !
അവര്‍ക്ക്  വീട്ടിലെ  കസേരകളിലും  കട്ടിലിലും  ഒക്കെ   ഇരിക്കാം ..
കുളി  ,തേവാരം  ,  ഭക്ഷണം   ഒക്കെ  സ്പെഷ്യല്‍    ആയിരിക്കും .
നല്ല  ട്രെയിനിംഗ്  കൊടുത്താല്‍  മനുഷ്യകുട്ടികളെ 
 പോലെ  തന്നെ  പെരുമാറും  !
'stand  upon the bench ' എന്ന്  പറഞ്ഞാല്‍  മതി  ..
നിമിഷനേരം  കൊണ്ട്  ചാടിക്കയറും!! 
ഇത്ര  നന്നായി  വാലാട്ടി  സ്നേഹം  കാണിക്കാനും  ..
പിന്നെ  ചിലപ്പോള്‍  വാല്  ചുരുട്ടി  ..നിഷേധം  കാണിച്ചു 
 തിരിഞ്ഞു  ഓടാനും  
ഒക്കെ വേറെ  ആര്‍ക്കു  പറ്റും ?  

ഇത്രയധികം..എന്തിനു  ...ഇതിലുമധികം  വിശേഷ സ്വഭാവങ്ങള്‍  ..
അവകാശപ്പെടാവുന്ന, മനുഷ്യനെ  ഇത്രയധികം  സ്നേഹിക്കുന്ന  
ഒരു  വളര്‍ത്തു  മൃഗത്തോട്‌  നാം  എന്താണ്  കാട്ടുന്നത്  ..?

പ്രതീക്ഷിച്ചത് ആരില്‍  നിന്നെങ്കിലും  കിട്ടിയില്ലെന്നിരിക്കട്ടെ   ..
ഉടനെ  പറയും  ..ഓ   അവന്‍...അവന്‍ ''വെറും  നന്ദി  കെട്ട  നായ..''
അനുസരണയും  വിനയവും  ഒരല്പം  കൂടുതല്‍  ഒരാള്‍  കാണിചെന്നിരിക്കട്ടെ..
ഉടനെ  നമ്മള്‍   പറയും  ..ഓ  അവന്‍  .."അവന്‍  വെറും വാലാട്ടിപ്പട്ടി"

രോഗാണുക്കള്‍  കടന്നു  കയറി  അതിന്റെ  തലയ്ക്കു  തീ  പിടിച്ചാല്‍  ...
ഉടനെ നമ്മള്‍  തോക്കെടുക്കും   ..കൊല്ലാന്‍  .തോക്കില്ലെങ്കില്‍    
ഉരുളന്‍  കല്ലുകള്‍  പ്രയോഗിച്ചു വകവരുത്തും!!!

നമ്മള്‍  ..മനുഷ്യര്‍  ..എന്താണ്  ഇങ്ങനെ  ..
നന്ദി ഇല്ലാത്തവര്‍  ആയത് ?
അല്പം ഒന്ന്  പിണങ്ങിയാല്‍  എതിരാളിയെ സംബോധന  ചെയ്യാന്‍ 
ആദ്യം  തിരഞ്ഞെടുക്കുന്ന  വാക്ക്   മിക്കപ്പോഴും  " പട്ടി '' എന്നായിരിക്കും  !!!
പട്ടി  വിളി  കേള്‍ക്കേണ്ടി വരുന്നവനില്‍  ഏറെ  നല്ല  ഗുണങ്ങള്‍  ഉണ്ട്  എന്നായിരിക്കും 
ഒരു പക്ഷെ  വിളിച്ചവന്‍ വിവക്ഷിക്കുന്നത്  !!!



Tuesday 14 June 2011

i'm ok ...u r not ok !!

സമൂഹത്തെ    ഒന്നടങ്കം  വിമര്‍ശിക്കുക  ...അല്ലെങ്കില്‍  ഒറ്റയ്ക്ക്  ഒറ്റയ്ക്ക്  വ്യക്തികളെയും 
പ്രസ്ഥാനങ്ങളെയും  വിമര്‍ശിക്കുക ......
വിമര്‍ശനം   എന്ന ഓമനപ്പേരില്‍  ഉള്ളതും ഇല്ലാത്തതും 
ഒക്കെ  പറയുക...
.ചുരുക്കത്തില്‍  എന്തിനെയും  വിമര്‍ശിക്കുക  എന്നത് ....
ഇന്ന് , മനുഷ്യന്റെ  ജീവിതത്തിന്റെ   പ്രധാന ഭാഗമായിരിക്കുന്നു.! കഴിയുമെങ്കില്‍  അത്
വിമര്‍ശിക്കപ്പെടുന്നവന്റെ   സാന്നിധ്യം  ഇല്ലാത്ത  തക്കം  നോക്കി  തന്നെ ചെയ്യും നമ്മള്‍  !!
 ഈ  പ്രക്രിയയെ   ബുദ്ധിജീവികള്‍  എന്ന്  സ്വയം  അവകാശപ്പെടുന്നവര്‍, ക്രിയാത്മക  വിമര്‍ശനം
എന്ന്   പേരിടുന്നു  
.മറ്റൊരു  തലത്തില്‍  അവര്‍  ഇതിനെ  'discussion ' , 'business meetting'
എന്നുമൊക്കെ  രേഖപ്പെടുത്തും  ..
 പക്ഷെ ,  തന്നെ  സംബന്ധിച്ച്  മറ്റു  ആരെങ്കിലും  സംസാരിച്ചു  എന്നറിഞ്ഞാല്‍  .....
 പിന്നെ പുകില്‍  വേറെ..
 അത്  പരദൂഷണം  അല്ലെങ്കില്‍  ' gossip ' !
ആരെയാണോ  നമുക്ക്  അവഹേളിക്കേണ്ടത്  അല്ലെങ്കില്‍  ആക്ഷേപിക്കേണ്ടത്  ..അതും അല്ലെങ്കില്‍  മണിയടിക്കേണ്ടത്‌.. ഇതൊക്കെ  അനുസരിച്ചായിരിക്കും  എന്തിനെയും  ഏതിനേയും
വ്യാഖ്യാനിക്കുന്നതും  പ്രസ്താവനകള്‍  ഇറക്കുന്നതും  !

i'm ok... u r  not ok.. എന്ന  മട്ടില്‍  ആണ്  നമ്മള്‍  കാര്യങ്ങളെ  നോക്കികാണുക !!
 ഒരു  തരത്തില്‍  പറഞ്ഞാല്‍ , നമ്മുടെ  പത്ര മാദ്ധ്യമങ്ങളും ഏറിയപങ്കും   ഏതാണ്ട്   ഇതേ 
ശൈലിയാണ്   അവലംബിക്കുന്നത്  എന്ന്  ചിലപ്പോഴെങ്കിലും   തോന്നി  പോകുന്നു..

Monday 6 June 2011

മണവാട്ടി !!!!!!!!!!!!!

 കല്യാണത്തിനു  പോകണം  ..
ഇനി  രണ്ടു ദിവസം  ബാക്കി  ..
പെണ്‍കുട്ടി  അടുത്ത  ബന്ധുവാണ്  
വരനെയും  അറിയാം  
വിവാഹദിവസം  വന്നു 
വേണ്ടവിധം  ഒരുങ്ങി തന്നെ  പുറപ്പെട്ടു  ..
മണവാട്ടിയുടെ  വേഷത്തില്‍  വധു  !!!
പുതു  മണവാളന്‍  അരികെ  ..

'' ഇതെന്താ  സ്വര്‍ണക്കടയുടെ  പരസ്യമോ  ..'' 
എന്ന്  കുശു കുശുപ്പ് നിറഞ്ഞ  അന്തരീക്ഷം  
അതിനിടയില്‍  താലികെട്ട്  കഴിഞ്ഞു  
ഇനി  സ്റ്റേജില്‍  കയറി  മണവാട്ടിയെ  അടുത്ത്  കാണണം  !
കണ്ടു....പക്ഷെ ഇവള്‍  ??
ഇത്  ഞാന്‍ മുന്‍പ്   കണ്ടിരുന്ന  രൂപമല്ലാ.. ഭാവവും  അല്ലാ 
ഇവള്‍ ആകെ പ്രസന്നവതി  !!!
സ്വര്‍ണ  തിളക്കമാര്‍ന്ന  ശരീരം 
മുന്‍പെങ്ങും  കണ്ടിട്ടില്ലാത്ത  പ്രസരിപ്പ്  ..
മുഖം തുടുത്തു  ചുവന്നു  ..
കഴുത്തിലും  കൈവിരലിലും
എല്ലാം  നിറയെ  ആഭരണങ്ങള്‍  ..
എല്ലാവരോടും  നിറഞ്ഞ  ചിരിയോടെ  കുശലം  പറയുന്ന  ഇവള്‍ ......! ?
 ഇടയ്ക്ക് മണവാളനെ തോണ്ടുന്നു  ..വിരലറ്റം  കൊണ്ട് മയത്തില്‍  കുത്തുന്നു  !!
 ഓരോ  അണുവിലും  ജീവന്‍  തുടിക്കുന്ന ഇവള്‍  ...
എങ്ങനെയാണ്  ഏതെങ്കിലും  സ്വര്‍ണക്കടയുടെ  വെറും ഒരു 'പരസ്യ' മാകുന്നത്  ?
പതുക്കെ മുന്നോട്ട് ..നീങ്ങി  ..ഇനി  സദ്യ...
തൂശനില   നിരത്തിക്കഴിഞ്ഞു  ..പപ്പടവും  ഉപ്പേരിയും  ..
തൊടുകറികളും  എല്ലാം  വിളമ്പി  കഴിഞ്ഞു  ..
തിക്കി തിരക്കി എല്ലാരും  സീറ്റ്  പിടിച്ചു  ..കൂട്ടത്തില്‍  ഞാനും  ..
ഇനി ചോറ്  വരണം...കാത്തിരുന്നു  ...
പെട്ടെന്ന്  അത് വരെ  off   ചെയ്തു  നിര്‍ത്തിയിരുന്ന  ഫാനുകലെല്ലാം  കൂടി 
ആരോ  on  ചെയ്തു..
.....................
അതാ  എന്റെ  പപ്പടം  പറക്കാന്‍  പോകുന്നു  ..
ഇടതു   കൈ  കൊണ്ട് പിടിച്ചമര്‍ത്തി  ..പപ്പടം  പൊടി കഷണങ്ങള്‍  !
പെട്ടെന്ന് വെളളത്തിനു വെച്ചിരുന്ന പേപ്പര്‍  ഗ്ലാസ്‌  മുകളിലേയ്ക്ക്  !!
വലതു  കൈകൊണ്ടു  അതും  പിടിച്ചു വെച്ച്  ...നോക്കിയിരുന്നു   
ഇനി എനിക്ക്  കൈകള്‍  ഇല്ലല്ലോ  .... ദേ.....ഉപ്പേരിയും  പറക്കുന്നു  .
.പിന്നാലെ  ...തൊടു കറികളും  ആകാശത്തിലേയ്ക്ക്  ...
 ചോറ്  ഇനിയും എത്തിയില്ലാ...
പകരം  ഇലയില്‍  സുന്ദരിയായ  മണവാട്ടി  !!!!!
''ശ്  ശ്  ...''  എന്ന്   മയത്തില്‍  വിളിക്കുന്നു..
എന്നിട്ട്  ..ഒരു പരസ്യ  വാചകം  മൊഴിഞ്ഞു...
 '' വീട്ടില്‍  സ്വര്‍ണം  വെച്ചിട്ട്  എന്തെ  ........തേടി  നടപ്പൂ   ."
 പെട്ടെന്ന്  ഞാന്‍  ....   തല  വെട്ടിച്ചു നോക്കി..
അടുത്തിരുന്ന  സ്ത്രീ  ചിരിക്കുന്നു  ..
പലരും  ഊണ്  പകുതിയാക്കിയിരിക്കുന്നു  !                                 




                         





  .
 

Sunday 22 May 2011

സായാഹ്നം ...

 അപരാഹ്നവും  കഴിഞ്ഞു  ..വീണ്ടുമൊരു  സായാഹ്നം..
 അണിയറയില്‍  ആരോ  കുങ്കുമം  ചാലിക്കുന്നതുപോലെ..ആകാശം 
കുന്നിന്‍ ചെരിവിലെ ജലാശയം നിശ്ചലം ..  .തെളിമയാര്‍ന്നു...
കുന്നിറങ്ങി  ഒരു രൂപം  താഴേയ്ക്ക്  ..
സൂക്ഷിച്ചു  നോക്കി..പരസ്പ്പരം !!
അരികെയെത്തിയിട്ടും  വിശ്വസിക്കാനായില്ല  
മനസ്സിന്റെ  മായാവാതിലുകള്‍  തനിയെ  തുറന്നു  
മണ്‍  ചിരാതുകള്‍   തെളിഞ്ഞു  കത്തുന്നു  .. .
എന്തെ  എനിക്ക്  മറവിയില്ലേ ?
പെട്ടെന്ന്  ആ  രൂപം  വെള്ളത്തില്‍ ഇറങ്ങി ..
ഓളങ്ങള്‍  സൃഷ്ടിച്ചു കൊണ്ട്  ..                                                
അന്തരീക്ഷത്തില്‍  നല്ലതല്ലാത്ത  ഒരു ഗന്ധം  പരന്നു..
വിട  പറയുന്ന  സൂര്യന്‍  ..തൊട്ടരികെ  ..
 

Saturday 21 May 2011

നൂല്‍പ്പാലം

കൌമാരകാലത്തെ  അനുഭവങ്ങള്‍  ഓര്‍ക്കുക  എന്നത്  ...
എല്ലായ്പ്പോഴും  .എല്ലാവര്ക്കും  അത്  രസകരമായി  എന്ന്  വരില്ല  !
അത്തരത്തിലുള്ള  ഒരു  തിക്താനുഭവം മനസ്സില്‍  ഉണ്ടാക്കിയ  മുറിപ്പാടുകള്‍
ഇന്നും  അവശേഷിക്കുന്നു  ..
ഒരേ കാലത്ത്  ,ഹൈസ്കൂളില്‍  പഠിച്ചിരുന്ന  സമപ്രായക്കാരായ  ഞങ്ങളില്‍ 
ഒരാള്‍  പെട്ടെന്ന്  ക്ലാസ്സില്‍  വരാതായി...
ആഴ്ചകള്‍ക്ക് ശേഷം  പറഞ്ഞു കേട്ടു.. "ആ  കുട്ടിക്ക്  തലയ്ക്കു  സുഖമില്ല.."
മാസങ്ങള്‍ക്ക്  ശേഷം , വീടിനു മുന്നിലെ റോഡില്‍  കൂടി  നടക്കവേ ..
പെട്ടെന്ന് എതിരെ ഒറ്റയ്ക്ക്  നടന്നു  വരുന്നൂ  ..ആകുട്ടി ..
മുഷിഞ്ഞ  പാവാട ...കീറിയ  ബ്ലൌസ്  .കയ്യില്‍  ഒരു മരത്തിന്റെ  ചെറിയ ശിഖരം  .
എന്തൊക്കെയോ  തനിയെ സംസാരിച്ചു കൊണ്ട്   വളരെ വേഗത്തില്‍ ആണ്   വരവ്  ..
തൊട്ടു പുറകെ  വരുന്നവര്‍ ,അവള്‍ക്കു  പ്രാന്താണെന്നും, വീട്ടില്‍ നിന്നും  ഇറങ്ങി
ഓടിയതാണെന്നും വിളിച്ചു കൂവുന്നു .. അപ്പോഴേയ്ക്കും  ആ  കുട്ടി  അടുത്തെത്തിക്കഴിഞ്ഞു  !
എനിക്കല്‍പ്പം  പേടിതോന്നി ..പക്ഷെ , അടുത്ത  നിമിഷത്തില്‍ അവള്‍ എന്നെ പേരെടുത്ത്  വിളിച്ചു .
എന്റെ പേടി  എങ്ങോ പോയി ഒളിച്ചു  ..ഞങ്ങള്‍ പഴയത് പോലെ ..കൂട്ടുകാരെ പോലെ അല്‍പ നേരം
സംസാരിച്ചു.. പെട്ടെന്ന് തന്നെ അവള്‍ സ്പീഡില്‍  മുന്പോട്ട് നടന്നു..
മാസങ്ങള്‍ കഴിഞ്ഞു.. ഇതിനീടയില്‍  മുതിര്‍ന്നവര്‍ ആ കുട്ടിയുടെ രോഗത്തെ പറ്റി പലതും പറയുന്നത് കേട്ടു.അതില്‍   ചിലതൊക്കെ ആ പ്രായത്തില്‍  മനസ്സിലാക്കാന്‍  പറ്റാത്തതായിരുന്നു..
പിന്നീടു ഒരിക്കല്‍ കൂടി അതെ റോഡില്‍ അവളെ  കണ്ടു.. കീറി പറിഞ്ഞ ഒറ്റമുണ്ട്  ധരിച്ചു 
കാലില്‍ കയര്‍  കെട്ടി വെച്ച് കാണുന്ന  ആണുങ്ങളെയൊക്കെ  തെറി വിളിച്ചു ,കളിയാക്ക് ന്നവരെയും
കല്ലെറിയുന്നവരെയും ഒക്കെ  തുണി  പൊക്കി കാണിച്ചു , ഓടുകയുമല്ലാ ..നടക്കുകയുമല്ല  എന്ന  പരുവത്തില്‍. മുന്നോട്ട്  .
.അത്ഭുതം  എന്ന്  പറയട്ടെ ..ഇത്തവണയും  എന്നെയും എന്റെ കൂടെ ഉണ്ടായിരുന്ന ഞങ്ങളുടെ  ഒരു  കുട്ടുകാരിയെയും  ദൃഷ്ടിയില്‍ പെട്ട മാത്രയില്‍  തന്നെ അവള്‍ പേരെടുത്ത്
വിളിച്ചു....ഒന്നും മിണ്ടാനാകാതെ  ,ചലിക്കാനാവാതെ  ഞങ്ങള്‍  ..
മനസ്സില്‍ മുറിവായി അവള്‍ നില്‍ക്കെ ,  കാലം ,വര്‍ഷങ്ങള്‍  ആയി മാറി...

 തൊഴില്‍  സംബന്ധമായ ഒരു  പരിശീലനത്തിനായി   .ഒരുനാള്‍ ഞാന്‍ ആശുപത്രിയിലെ ഒരു വെളിച്ചം
കുറഞ്ഞ മുറിയില്‍ നില്‍ക്കെ .......മുന്നില്‍ വെള്ള കോട്ടിട്ട  ഡോക്ടര്‍ ........
ആശുപത്രിയിലെ ഏതാനും ജോലിക്കാര്‍  ചേര്‍ന്നു ഒരു കട്ടിയുള്ള ബെഡ്  ഷീറ്റിന്റെ 
നാല് മൂലയില്‍ പിടിച്ചു പൊക്കി കൊണ്ട് വന്ന രോഗിയെ ഡോക്ടറുടെ  മുന്നിലെ
കട്ടിലില്‍ ഷീറ്റ്‌ സഹിതം  കിടത്തി . വായില്‍ റബ്ബര്‍ കൊണ്ട് ഉണ്ടാക്കിയ വട്ടത്തില്ലുള്ള 
ഒരു  സാധനം  രണ്ടു  വരി പല്ലുകള്‍ക്കിടയില്‍ വച്ചു. രണ്ടു കാലിലും കൈകളിലും 
ആശുപത്രിയിലെ കിങ്കരന്മാര്‍  സര്‍വശക്തിയും  എടുത്ത്  അമര്ത്തി  പിടിച്ചു .
ശേഷം ഡോക്ടര്‍ എന്തോ ചെയ്തു..പിന്നെ ഒരു ബട്ടണ്‍  ഞെക്കി !!!!!!!!!
പ്രകമ്പനം  കൊള്ളുന്ന രോഗിയുടെ  ശരീരം  ..!! നോക്കിനില്‍ക്കെ വളരെ പെട്ടെന്നു   ആ  പ്രകമ്പനങ്ങള്‍  അവസാനിച്ചു
ഒട്ടും താമസിയാതെ , അതെ ഷീറ്റില്‍ ആ രോഗിയെ ഇറക്കി കിടത്തി ..
ആ കിടപ്പില്‍  മാത്രമാണ് രോഗിയുടെ മുഖം എനിക്കഭിമുഖമായി വന്നത് ..
തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറിപ്പോയിരുന്ന ആമുഖത്തെ  കണ്ണുകള്‍ എന്നെ നോക്കി
എന്തോ പറഞ്ഞോ ? ശബ്ദം പുറത്ത്  കൊണ്ടുവരാന്‍ പറ്റാത്ത വിധം അവള്‍ അവശ ആയിരുന്നു !
വര്‍ഷങ്ങളുടെ ഇടവേളയില്‍ ഞാന്‍ അവളെ മറന്നോ  എന്നോ  മറ്റോ ആണോ  ..ചോദിച്ചത്  ..?
ഒരിക്കലും  ഉണങ്ങാത്ത  മുറിപ്പാടുകള്‍ എന്റെ മനസ്സില്‍  സൃഷ്ട്ടിച്ചുകൊണ്ട്  അവള്‍
 എങ്ങോട്ടോ  പോയി ....പക്ഷെ മറഞ്ഞില്ല....
ശേഷം  പിന്നീടു  എഴുതാം  അല്ലെ ... ജെയിന്‍  ...അതായിരുന്നു  അവളുടെ  പേര്..
 

Friday 20 May 2011

സൂര്യന്‍ !!!

 കടുത്ത  വേനലില്‍    കരിഞ്ഞ ശരീരവുമായി  അയാള്‍ എത്തി !
 മുറിവേറ്റ  മനസ്സോടെ  ...കുനിയാത്ത  ശിരസ്സുമായി  ..
 നഗ്നമായിരുന്ന  പാദങ്ങളില്‍  ചുവന്ന തിണര്പ്പുകള്‍  .
സൂര്യാഘാതം  ഏറ്റ ശരീരം  നിറയെ  കുമിളകള്‍  ..
പളുങ്ക്  ഗോട്ടികള്‍  പോലെ, പുറമേ  തിളങ്ങുന്ന  കണ്ണുകള്‍!!
അതിന്റെ  ആഴങ്ങളിലേയ്ക്ക്  നോക്കാന്‍ മിനക്കെടാതെ  ..
നീണ്ട ,വിരലുകളില്‍  കണ്ണ്  നട്ടു...
ഇതെന്തേ  സൂര്യന്‍  ഈ  വിരലുകളെ  മാത്രം  വെറുതെ  വിട്ടത്  ?         
 ഒരു നല്ല   ശസ്ത്രക്രിയാ  വിദഗ്ദ്ധന്റെ  വിരലുകള്‍ എങ്ങനെ 
ആവണം  എന്ന് എവിടെയോ  വായിച്ചതോര്‍ത്തു  .
പിന്നെ  ഓര്‍ത്തത്‌  ഇയാള്‍  എന്തെ  ഒരു ഡോക്ടര്‍  ആയില്ലാ  എന്നാവണം !..
                                
                                          
                                              

Thursday 19 May 2011

പൊരുള്‍ !

സ്കൂളില്‍  പഠിക്കുന്ന  കുട്ടി  ആയിരിക്കെ ,അച്ഛന്‍  പലപ്പോഴായി   പറയുന്ന കാര്യങ്ങള്‍ 
താല്പര്യത്തോടെ  ഞാന്‍  ശ്രവിച്ചിരുന്നു..അതില്‍ ഏറിയ പങ്കും 
മനസ്സിലാക്കാനും  , ഉള്‍ക്കൊള്ളുവാനും   ഒന്നും  ആ പ്രായത്തില്‍  പറ്റിയിരുന്നില്ലാ..
ഒരിക്കല്‍  ഞാന്‍ കേട്ടത്  ഇങ്ങനെ  ...''മനുഷ്യന്റെ  മനസ്സ്  ഒരു നൂല്‍  പാലത്തില്‍ കൂടി 
സഞ്ചരിക്കുന്നു . പിടി  വിടാന്‍  അധിക സമയം വേണ്ടാ  ''
പിന്നീട്  മുതിര്‍ന്ന  പലരും സന്ദര്‍ഭാനുസരണം  ഇത്  പറയുന്നത്  ഞാന്‍  കേട്ടിട്ടുണ്ട്  .
കാലാന്തരേ, എനിക്കും  അതിന്റെ അകപ്പൊരുള്‍  മനസ്സിലാക്കാന്‍  കഴിഞ്ഞു  !!!!!!!!!   
                                                                                                                 

the language of love.......

 മമപിതാ   .....
വളരെ  ഗൌരവക്കാരന്‍  ആയിരുന്നു  എന്റെ അച്ഛന്‍ !
ഒരു  മയവുമില്ലാത്ത  പ്രകൃതം !
'മോളെ ' അല്ലെങ്കില്‍  ' മോനെ ' എന്ന് മക്കളെ ആരെയെങ്കിലും 
ഒരിക്കല്‍  പോലും  വിളിക്കുന്നത്‌  കേട്ടിട്ടില്ലാ  ..
ചെറിയ തെറ്റുകള്‍ക്ക് പോലും മാപ്പ്  കൊടുത്ത്തിരുന്നില്ലാ .
സര്‍ക്കാര്‍  ജീവനക്കാരനായിരുന്ന  അച്ഛന്‍,  
മക്കളും അതുപോലെ ഉദ്യോഗസ്ഥരായി  കാണാന്‍  ആഗ്രഹിച്ചു.
അച്ഛന്റെ  കാര്‍ക്കശ്യ  സ്വഭാവം  മൂലം  വീട്ടില്‍ എന്റെ
അമ്മ   ഉള്‍പ്പെടെ  എല്ലാവര്ക്കും  അച്ഛനെ  പേടി  ആയിരുന്നു
അച്ഛന്‍ , തന്റെ ബാല്യത്തില്‍  ഒരുപാട്  സാമ്പത്തിക ദുരിതം 
അനുഭവിച്ചിട്ടുണ്ട് .എന്ന് അമ്മയില്‍ നിന്നും മനസ്സിലാക്കാന്‍ 
കഴിഞ്ഞു  ..പട്ടിണി  കിടന്നും  പഠിക്കേണ്ടി വന്നിട്ടുണ്ടത്രേ ..
സ്നേഹശൂന്യമായ     അച്ഛന്റെ സമീപനങ്ങള്‍  മക്കളായ 
ഞങ്ങളെ  ഏറെ ദുഖിപ്പിച്ചിരുന്നു  ......
പക്ഷെ  , പില്‍ക്കാലത്ത്  ,അല്പം  വൈകിയാണെങ്കിലും 
ഒരു കാര്യം ഞാന്‍ മനസ്സിലാക്കി....
അച്ഛന്‍ തീരെ  സ്നേഹം  ഇല്ലാത്ത  ഒരു വ്യക്തി  ആയിരുന്നില്ലാ!
മറിച്ച്..സ്നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ..പ്രകടിപ്പിക്കാന്‍ 
തീരെ കഴിവില്ലാത്ത ഒരാള്‍ ആയിരുന്നു അദ്ദേഹം .
ബാല്യകാലത്തെ തിക്തമായ  അനുഭവങ്ങള്‍ ഒരു  പക്ഷെ
അതിനു കാരണമായിട്ടുണ്ടാകാം  ...
എന്നിരുന്നാലും  ....പ്രകടിപ്പിക്കാന്‍ സാധ്യമല്ലാത്ത  സ്നേഹത്തെ
എങ്ങനെ സ്നേഹം  എന്ന് വിളിക്കും ?


    

Wednesday 18 May 2011

സൗഹൃദം .....

 ഓര്‍ക്കാപ്പുറത്ത്  അവന്‍  എത്തി  ..
 ഒരു സൌഹൃദത്തിനായി  കെഞ്ചും  പോലെ    ....
 ആര്‍ദ്രമാനസം കരകവിഞ്ഞ്  ഒഴുകി ..
 ഒരു തെളിഞ്ഞ പുഴ  പോലെ.

പുഴയില്‍ ഒളിഞ്ഞിരുന്ന  മരകുറ്റികളില്‍ തട്ടി..
ഒഴുക്കിന്റെ  താളം  തെറ്റി  ..
അതൊരു  കെണി  ആയിരുന്നു!
പക്ഷെ  ....

ഒന്നും  മനസിലാകാത്ത  മട്ടില്‍  ..
അറിഞ്ഞിട്ടും  അറിയാത്ത മട്ടില്‍ 
പുഴ വീണ്ടും  ഒഴുകി..
ദിശ  മാറി  ...വീണ്ടും  ഒഴുകി...

 

സുരഭി ......

സൌന്ദര്യത്തിന്റെ  പ്രതീകങ്ങള്‍  ആണ്  പൂക്കള്‍  !
ആരാണ്  അവയെ  പ്രണയിച്ചു  പോകാത്തത് ?
മഴയില്‍  കുളിച്ചു  നനഞ്ഞ പൂക്കളോളം 
ഭംഗിയുള്ള  മറ്റെന്തെങ്കിലും  ഈ ഭൂമിയില്‍ ഉണ്ടോ ?

കണ്ണിനു കുളിരേകുന്ന വര്‍ണകാഴ്ച്ചകള്‍..
വേറെ എവിടെയാണ്  ലഭിക്കുക  ?
മുറിവില്‍ തേന്‍ പുരട്ടുന്ന നനുത്ത സുഗന്ധം  ...
തേടി  മറ്റെവിടെ   പോകാന്‍ ..?.


  

Tuesday 17 May 2011

മനസ്സിനക്കരെ ...

 മാതൃഭുമി  വാരികയില്‍  വളരെ  കൌതുകത്തോടെ  ഞാന്‍
നോക്കുന്ന ഒരു പംക്തിയാണ്  '' ആ  ഫോട്ടോയ്ക്ക്  പിന്നില്‍ '' എന്നത്  ..
കഴിഞ്ഞ ആഴ്ചയില്‍  , ശ്രീ .എന്‍ .എല്‍ ബാലകൃഷ്ണന്‍  അവതരിപ്പിച്ചത് 
വളരെ ഹൃദ്യമായി ...
'അച്ഛന്‍ '  എന്ന് തലക്കെട്ട്‌ .
അദ്ദേഹത്തിന്റെ ലളിതമായ എഴുത്തും  അതീവ ഹൃദ്യം !
സ്വന്തം അച്ച്ചന്‍ അദ്ദേഹത്തിനു,താന്‍ കണ്ട ഏറ്റവും നാച്ചുറല്‍ ആയ
മനുഷ്യന്‍ ആയിരുന്നു..  . ഒപ്പം സിനിമകള്‍  കാണാന്‍ കൂടിയ,
കള്ളുഷാപ്പില്‍ഒപ്പമിരുന്നു കള്ളുകുടിച്ച  കൂട്ടുകാരന്‍ !
കുട്ടി  ആയിരിക്കെ അച്ഛന്റെ  തോളില്‍ യാത്ര ചെയ്തു
വര്‍ഷങ്ങള്‍ക്കു ശേഷം അച്ഛനെ  തോളിലേറ്റിയ മകന്‍ !
അന്ന് അച്ഛന്‍ പറഞ്ഞ ഡയലോഗ്  മകന്‍ സത്യന്‍ അന്തിക്കാടിനോട്‌ 
പറഞ്ഞു..സ്വതസിദ്ധമായ  ശൈലിയില്‍  സത്യന്‍ , ആ തോളില്‍ എടുക്കലും
ഡയലോഗും  '' മനസ്സിനക്കരെ '' എന്ന സിനിമയില്‍ അവതരിപ്പിച്ചു !
'' നിന്നെ ഞാന്‍ കുറെ ചുമന്നതല്ലേ , ഇനി  നീ എന്നെ ചുമക്ക് '' എന്ന്
ഇന്നസന്‍റ്   ജയറാമിനോടു പറയുന്നത്  നാം   കേട്ടതാണ്  ...

മാന്യമായി  മാത്രം മദ്യപിച്ചിരുന്ന  അച്ച്ചന്‍ ...
മരണസമയത്ത്  അച്ഛന്റെ  വായില്‍ ഗംഗാ ജലത്തില്‍ 
മദ്യം കലര്‍ത്തി  ഇറ്റിച്ചു  കൊടുത്ത മകന്‍ !
'നല്ല മൂഡില്‍  സന്തോഷത്തോടെ' അച്ഛന്‍ പോയി                     
 എന്ന് നമ്മോട് പറയുന്ന  മകന്‍  ..
ഉള്ളില്‍  തിങ്ങുന്ന വേദനയോടെ, സ്വന്തം പിതാവിന്റെ
മരണത്തെ ഇങ്ങനെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞ മകനോട്‌                   
അല്പം അസൂയ കലര്‍ന്ന ആദരവ്  തോന്നി..

ഒപ്പം കൊടുത്ത അച്ഛന്റെ പടത്തോടും ആ ആദരവ് അനുഭവപ്പെട്ടു !

ഒരു പേരില്‍ എന്തിരിക്കുന്നു ..


അമ്മിണി  ..ഇതെന്റെ ശെരിയായ  പേരല്ലാ  ..
അച്ഛനും  അമ്മയും  ഇട്ട  പേരുകള്‍ ഒന്നല്ല  ..രണ്ട്
ഒന്ന്  ചെല്ലപ്പേര്  ! അത്  കേട്ടാല്‍  ഞാന്‍  വെറും കുട്ടി !
മറ്റേതു അല്പം നീളം  കൂടിയ പേര്  ..
പക്ഷെ അതും  കുട്ടിയോ കൌമാരക്കാരിയോ ആണെന്ന് 
തോന്നിപ്പിച്ചു  കളയുന്ന  പേര്  !!
അത്  വേണ്ടാ..
പേര് അമ്മിണി എന്നാക്കുമ്പോള്‍  ഓര്മ  വന്നത് 
നമ്മുടെ പ്രിയപ്പെട്ട നടന്‍ ദിലീപിനെ  !
അദ്ദേഹം  മകള്‍ക് പേരിട്ടത്  ' മീനാക്ഷി ' എന്ന്  .
എന്നിട്ട്  വിശദീകരിച്ചു  ....ഈ  പേരിന്റെ  ഗുണം !
കുട്ടി ആയിരിക്കുമ്പോള്‍ ' മീനുക്കുട്ടി ' എന്ന്  വിളിക്കാം ..
കുറേക്കുടി  വലുതാകുമ്പോള്‍  ' മീനാക്ഷി '
പിന്നെയും പ്രായമാകുമ്പോള്‍  ' മീനാക്ഷിയമ്മ '
സംഗതി  കൊള്ളാം  എന്ന്  എനിക്കും  തോന്നി 
'അമ്മിണി '  എന്ന് പറയുമ്പോള്‍  അത്  .....
അമ്മിണിക്കുട്ടി  ആവാം  ..
വെറും  അമ്മിണിയാവാം..
അമ്മിണിയമ്മയും  ആകാം.....
അല്ലെങ്കില്‍  തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു...          
                                                                                  

Monday 16 May 2011

ശ്രീവത്സം !

   കാക്കപുള്ളികള്‍  എന്ന്  വിളിപ്പേരുള്ള  മറുകുകള്‍ രണ്ടുതരംഉണ്ടത്രെ !
   ഒന്ന്  വെറും  ' മച്ച' ങ്ങള്‍  
   മറ്റേതു  സാക്ഷാല്‍  ' മറുക്'

   സംഖ്യാ ശാസ്ത്രം , ജ്യോതിശാസ്ത്രം ,
   പിന്നെ  കൈ  രേഖ ശാസ്ത്രം ..എന്നൊക്കെ  പറയുമ്പോലെ
   ഒരു ശാസ്ത്രശാഖ  ആണ്  പോലും  ഈ  മറുക് ശാസ്ത്രം !
                    
   ഒരു വ്യക്തിയുടെ  ശരീരത്തില്‍  എവിടെയാണ്  ഈ മറുകുകള്‍
   സ്ഥിതി  ചെയ്യുന്നത്  എന്നതിന്റെ  അടിസ്ഥാനത്തില്‍ ...
   അയാളുടെ  സ്വഭാവ  നിര്‍ണയം  സാധ്യമാണ്  !!!!!!!!!!!!!!!!
   ഉദാഹരണത്തിന്  മൂക്കിന്മേല്‍  മറുക്  ഉള്ളയാള്‍
   ദേഷ്യക്കാരന്‍  ആയിരിക്കും   എന്ന് ശാസ്ത്രം  !!!!
   ഓരോരോ  സ്ഥാനത്തെ  മറുകിനും മച്ചങ്ങള്‍ക്കും  ഒക്കെ  വെവ്വേറെ  ഫലങ്ങള്‍  !

   വൈദ്യ  ശാസ്ത്രം  അനുസരിച്ച്  മറുകുകള്‍  പലതരം !
   ചുരുക്കം ചില ഇനങ്ങള്‍ പരിണമിച്ചു  മാരകമായ കാന്‍സര്‍ ആകാനും സാധ്യത  !
 

   ശ്രീ   മഹാവിഷ്ണുവിന്റെ തിരുമാറിലും ഉണ്ട്  മറുക്  !.. ശ്രീവത്സം  ..
   ഋഷി  ഭ്രുഗുവിന്റെ  ചവിട്ടു  കൊണ്ട്  ഉണ്ടായ  കുഴി !! അല്ലെങ്കില്‍  മുറിപ്പാട്.!!!

   മനുഷ്യമനസ്സില്‍   ഉണ്ടാവുന്ന  മുറിപ്പാടുകള്‍  വായിക്കാന്‍  ....
   എന്തെങ്കിലും  ശാസ്ത്രമുണ്ടായിരുന്നെങ്കില്‍......                                         

Without a title....

  മാസങ്ങള്‍  ആയി  കറങ്ങി  നടക്കുകയായിരുന്നു   !!
  പല  പല ബ്ലോഗുകളില്‍  ! ഒടുവില്‍  ...
  ഇവിടെ  ഇങ്ങനെ  തുടക്കം....
  എഴുതാന്‍  ആണെന്ന്  മാത്രം  തെറ്റിദ്ധരിക്കരുത്  !

 വെറുതെ  കുത്തിക്കുറിക്കാന്‍  !
 അറിഞ്ഞതും  , കേട്ടതും  ...
 കണ്ടതും  , കൊണ്ടതും  ..
 പിന്നെ  അനുഭവിച്ചതും അനുഭവിക്കാത്ത്തതും  !!